പാരിസ് : ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഫ്രഞ്ച് വെബ്സൈറ്റായ മെസ് ഒപിനിയൻസ് രംഗത്തെത്തി. രണ്ട് ലക്ഷത്തിലേറെ പേരാണ് ഫൈനലിലെ അർജന്റീന– ഫ്രാൻസ് പോരാട്ടം വീണ്ടും നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് നിലവിൽ അപേക്ഷയിലൊപ്പിട്ടിരിക്കുന്നത്. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 3–3ന് സമനിലയായതോടെ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. 36 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അർജന്റീന ലോകകപ്പ് കിരീടം ഉയര്‍ത്തിയത്.
മത്സരത്തില്‍ അർജന്റീന ആദ്യം നേടിയ രണ്ടു ഗോളുകളിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നാണ് പരാതിയിൽ വാദമുയരുന്നത്. അതേസമയം ‘ഫ്രാൻസ് കരയല്ലേ’ എന്ന പേരിൽ ഒരു അർജന്റീന ആരാധകൻ തയാറാക്കിയ അപേക്ഷയും വൈറലായി. വാലെന്റിൻ ഗോമസ് എന്നയാൾ തുടങ്ങി ക്യാംപെയ്ന് 65,000 പേരുടെ പിന്തുണയാണുള്ളത്. മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് ഫ്രാൻസ് അംഗീകരിക്കണമെന്നും അർജന്റീന ആരാധകൻ ആവശ്യപ്പെട്ടു.