അപ്രത്യക്ഷമായത് പിണറായിയെ സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന സുപ്രധാന രേഖകൾ; ഫയലുകൾ മുക്കിയതിനു പിന്നിൽ ഇയാളോ? | Pinarayi Vijayan
മുങ്ങിയ ഫയലുകളിൽ ഉള്ളത് സർക്കാരിനെ താഴെ വീഴ്ത്താൻ കഴിയുന്ന രേഖകളോ? ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായതിൽ നിഴലിക്കുന്നത് ദുരൂഹത തന്നെയാണ്. മരുന്ന് ഇടപാടുകളുടേത് അടക്കമുള്ളവയാണ് കാണാതായിരിക്കുന്നത്.ഒന്നാം പിണറായി സർക്കാർ നടത്തിയത് പടുകൂറ്റൻ അഴിമതിയെന്ന റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്. 550 രൂപയുടെ പിപിഇ കിറ്റ് 1550 രൂപയ്ക്കും 1500നും രണ്ടായിരത്തിനും ഇടയിൽ വിലയുള്ള ഇൻഫ്രറെഡ് തെർമോമീറ്റർ 5400 രൂപയ്ക്കും വാങ്ങി. നിപയെ പ്രതിരോധിക്കാൻ 550 രൂപയ്ക്കാണ് സർക്കാർ പിപിഇ കിറ്റ് വാങ്ങിയത്.
എന്നാൽ കോവിഡ് വന്നപ്പോൾ പിപിഇ കിറ്റ് വാങ്ങിയത് 1550 രൂപയ്ക്ക്. ഏകദേശം മൂന്നിരട്ടി വില വർധന. 1500 രൂപയ്ക്ക് ഇൻഫ്രറെഡ് തെർമോമീറ്റർ മാർക്കറ്റിൽ ലഭ്യമാണെന്നിരിക്കെ മൂന്നിരട്ടിയലധികം വില നൽകി വാങ്ങിയത് 5400 രൂപയ്ക്ക്.
കൂടിയ വിലയിൽ പിപിഇ കിറ്റ് വാങ്ങുന്നതിനായി ഒമ്പത് കോടി രൂപ അഡ്വാൻസായി നൽകണമെന്ന് ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിപ പടർന്നുപിടിച്ചപ്പോൾ 2014 മുതൽ കെറോൺ എന്ന കമ്പനിയിൽ നിന്നാണ് 550 രൂപയ്ക്ക് പിപിഇ കിറ്റ് സർക്കാർ വാങ്ങിയത്. 2020 ജനുവരി 29ന് കോവിഡ് പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ മഹാരാഷ്ട്രയിലെ സോളാപുർ ആസ്ഥാനമായുള്ള സാൻ ഫാർമ എന്ന കമ്പനിയിൽ നിന്നും 1550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങാനാണ് കേരളം തിടുക്കം കൂട്ടിയത്. ഈ രംഗത്ത് ഒരു പരിചയവുമില്ലാത്ത സാൻ ഫാർമയ്ക്ക് അഡ്വാൻസ് ആയി നാലര കോടി രൂപയോളം കൊടുത്തു. എന്നാൽ ഈ കമ്പനിയുടെ വിലാസത്തിൽ അന്വേഷണം നടത്തുമ്പോൾ അത്തരത്തിൽ ഒരു കമ്പനി അവിടെ പ്രവർത്തിക്കുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്. അടിയന്തര ആവശ്യത്തിന്റെ പേരിൽ തൃശൂർ സർജിക്കൽസ് എന്ന സ്ഥാപനം കഴിഞ്ഞ വർഷം ഏപ്രിൽ 30ന് സർക്കാരിന് ക്വട്ടേഷനയക്കുന്നു. 5400 രൂപയ്ക്ക് ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകാമെന്നായിരുന്നു ക്വട്ടേഷൻ. മെഡിക്കൽ സർവീസസ് കോർപറേഷന്റെ അന്നത്തെ ജനറൽ മാനേജർ ഡോ. എസ്.ആർ. ദിലീപ് കുമാർ കമ്പനിയുമായി ചർച്ച ചെയ്യുന്നു.
വിപണിവിലയുടെ മൂന്നിരട്ടി തീരുമാനിച്ച് ക്വട്ടേഷൻ കിട്ടിയ ദിവസം തന്നെ ഫയൽ തുടങ്ങുന്നു. അന്ന് തന്നെ വൈകുന്നേരത്തിന് മുമ്പ് പർച്ചേസ് ഓർഡറും തയ്യാറാക്കി. ഒരു ഉദ്യോഗസ്ഥൻ പോലും വിപണി വിലയെക്കുറിച്ച് ഫയലിൽ ഒരക്ഷരം മിണ്ടിയില്ല. ജനറൽ മാനേജറുടെ തീരുമാനം അതുപോലെ നടപ്പായി. കോവിഡ് വന്നതോടെ ടെൻഡറൊന്നും ആവശ്യമില്ലെന്നതിന്റെ ബലത്തിൽ കൈയും കണക്കുമില്ലാതെ സാധനസാമഗ്രികൾ സർക്കാർ വാങ്ങിക്കൂട്ടി. എന്തായാലും സർക്കാർ കോവിഡിനെ പ്രതിരോധിക്കാൻ കാട്ടിയ ആത്മാർഥത സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന കാര്യത്തിൽ കാണിച്ചിട്ടില്ല. ഈ ഇടപാടുകളിൽ ഇടനിലക്കാരായി നിന്നവർ കോടികളുടെ കമ്മീഷൻ അടിച്ചുമാറ്റിയിട്ടുണ്ട് എന്ന കാര്യം പകൽപോലെ വ്യക്തമാവുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.