കൊച്ചി: പ്രശസ്ത മലയാള സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. ശ്വാസകോശ അണുബാധയെതുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിലും പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ കലാഭവനിലെത്തിയ അദ്ദേഹം ‘ചെപ്പ് കിലുക്കണ ചങ്ങാതി’യിലൂടെ വെള്ളിത്തിരയിലുമെത്തി. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം. ഈ പറക്കും തളികയിലെ മണവാളൻ എന്ന മിനിറ്റുകൾ മാത്രമുള്ള കഥാപാത്രം മതി കലാഭവൻ ഹനീഫ് എന്ന കലാകാരൻ എന്നും ഓർക്കപ്പെടാൻ.