കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ. സൗബിൻ അടക്കമുള്ളവരുടെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് നിമ്മാതാക്കൾക്കെതിരെ കേസെടുത്തത്.
കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമ്മാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.”18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാൽ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല”. 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണെന്നും ഹൈക്കോടതിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

