ഹൈദരാബാദ്: രാജ്യത്തിന്റെ അഭിമാനതാരമായ ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്‌വാളിനെക്കുറിച്ചുള്ള അശ്ലീല ട്വീറ്റ് ഇട്ട തമിഴ് നടൻ സിദ്ധാർത്ഥിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു ഹൈദരാബാദ് പോലീസ്.
ഹൈദരാബാദിലെ ഹിന്ദു ജനശക്തി നൽകിയ പരാതിയിലാണ് നടനും ആക്ടിവിസ്റ്റുമായ സിദ്ധാർത്ഥിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം നടൻ സിദ്ധാർത്ഥിനെതിരെ ഹൈദരാബാദ് പോലീസ് സ്റ്റേഷനും സൈബർ ക്രൈം സിറ്റി പോലീസും കുറ്റം ചുമത്തിയിട്ടുണ്ട്.
പാൽഘർ സാധുക്കളുടെ കേസിൽ നീതി ലഭ്യമാക്കുന്നതിനായി പോരാടുന്ന സുപ്രീം കോടതി അഭിഭാഷകൻ ശശാങ്ക് ശേഖർ ഝായാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങളിൽ സ്ത്രീവിരുദ്ധവും അപകീർത്തികരവുമായ പരാമർശം നടത്തിയതിന് നടൻ സിദ്ധാർത്ഥിനെതിരെ ഹിന്ദു ജനശക്തിയുടെ വൈസ് പ്രസിഡന്റും വിവരാവകാശ പ്രവർത്തകയുമായ പ്രേരണ തിരുവായ്പതിയും അഭിഭാഷകനുമായ നീലം ഭാർഗവ റാമും ചേർന്ന് ഔദ്യോഗിക പരാതി നൽകുകയായിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചക്കെതിരെ പ്രതികരിച്ചതിനാണ് സിദ്ധാർത്ഥ് സൈനയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. ഇയാൾക്കെതിരെ നിരവധി പേര് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല മോദി വിരോധിയും ബിജെപി വിരോധിയുമായ സിദ്ധാർഥ് ‘ലിബറൽ’ എന്ന ലേബലിലാണ് പല അവഹേളന പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്.