2022ലെ ആദ്യ ഗ്രഹണം ഏപ്രില്‍ 30-മെയ് 1 അര്‍ദ്ധരാത്രിയില്‍. രാത്രയിൽ ആരംഭിക്കുന്ന സൂര്യഗ്രഹണം ലോകത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാകും. ചന്ദ്രന്‍, സൂര്യന്‍, ഭൂമി എന്നിവ പൂര്‍ണ്ണമായ നേര്‍രേഖയില്‍ വിന്യസിക്കാത്തതിനാല്‍ ഗ്രഹണം ഭാഗികമായിരിക്കും. സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം മാത്രമേ ഇത്തവണ ചന്ദ്രന്‍ തടയൂ.
ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രന്‍ കടന്നു പോകുന്നതാണ് സൂര്യഗ്രഹണം. ഈ സമയത്ത് ചന്ദ്രന്റെ നിഴലിലാണ് ഭൂമി. ഏപ്രില്‍ 30 ശനിയാഴ്ച നടക്കുന്ന ഗ്രഹണത്തില്‍ സൂര്യബിംബത്തിന്റെ 64 ശതമാനം ചന്ദ്രനാല്‍ മറയ്ക്കപ്പെടുമെന്നാണ് നാസ വിശദീകരിക്കുന്നത്. സൂര്യന്റെ പ്രകാശം പൂര്‍ണ്ണമായോ ഭാഗികമായോ തടയപ്പെടുമ്പോള്‍ സൂര്യഗ്രഹണം സംഭവിക്കുന്നു.
ചില പ്രദേശങ്ങളില്‍ ഇതു പൂര്‍ണ്ണമായിരിക്കും ചിലയിടങ്ങളില്‍ ഭാഗികമായേ ദൃശ്യമാകൂ. പക്ഷേ ഇത്തവണ എല്ലായിടത്തും ഭാഗിക സൂര്യഗ്രഹണമാണ് സംഭവിക്കുക. അതായത് , ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കുന്നില്ല, സൂര്യനെ ഭാഗികമായി മറയ്ക്കപ്പെടുമ്പോള്‍ മനോഹരമായ ചന്ദ്രക്കല രൂപപ്പെടുന്നു.
ഏപ്രില്‍ 30-ലെ ഭാഗിക സൂര്യഗ്രഹണം ഏപ്രില്‍ 30-മെയ് 1 അര്‍ദ്ധരാത്രിയില്‍ ആരംഭിക്കും. കൊല്‍ക്കത്തയിലെ എംപി ബിര്‍ള പ്ലാനറ്റോറിയം അനുസരിച്ച്, ഭാഗിക ഗ്രഹണം പുലര്‍ച്ചെ 12:15 ന് ആരംഭിച്ച് 4:07 ന് അവസാനിക്കും. ചിലി, അര്‍ജന്റീന, ഉറുഗ്വേയുടെ ഭൂരിഭാഗം, പടിഞ്ഞാറന്‍ പരാഗ്വേ, തെക്കുപടിഞ്ഞാറന്‍ ബൊളീവിയ, തെക്കുകിഴക്കന്‍ പെറു, തെക്കുപടിഞ്ഞാറന്‍ ബ്രസീലിന്റെ ഒരു ചെറിയ പ്രദേശം എന്നിവിടങ്ങളില്‍ ആകാശത്ത് ഇതു ദൃശ്യമാകും.
അന്റാര്‍ട്ടിക്കയുടെ വടക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും, അറ്റ്ലാന്റിക് സമുദ്രത്തിലും തെക്കേ അമേരിക്കയുടെ തെക്കുകിഴക്കന്‍ തീരത്ത്, ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ ഉള്‍പ്പെടെ, തെക്കന്‍ പസഫിക് സമുദ്രത്തിലും തെക്കന്‍ സമുദ്രത്തിലും ഇത് കാണാനാകും . എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ ഭാഗിക ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.

