കൊച്ചി: ഭൂമി തരം മാറ്റ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകളിൽ കയറിയിറങ്ങി മടുത്ത സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത കേസില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ നൽകിയിരുന്നു. എന്നാൽ ആ നടപടിയിൽ സംതൃപ്തിയില്ലായെന്ന് സജീവന്‍റെ കുടുംബം അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് എതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കുകയാണ് അധികാരികൾ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സജീവന്‍റെ കുടുംബം ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ഇപ്പോൾ കുടുംബത്തിന്‍റെ ആവശ്യം.
ഗുരുതരമായ വീഴ്ച്ചയാണ് സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചതെന്ന ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജൂനിയര്‍ സുപ്രണ്ട്, മൂന്ന് ക്ലര്‍ക്കുമാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.