തിരുവന്തപുരം:തിരുവല്ലം പനത്തുറയിൽ കടലിൽ കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേത് എന്ന് കണ്ടെത്തി. മൃതദേഹം വർക്കല സ്വദേശി സമദിന്റേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കോസ്റ്റൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
മുതലപ്പൊഴിയിൽ അപകടം നടന്നിട്ട് ഇന്നേയ്ക്ക് നാലാം ദിവസമാണ്. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ നടത്തിയിരുന്നു.
ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമവും നടന്നിരുന്നു. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ നിന്നും ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചിരുന്നു. ഈ ക്രെയിനുകൾക്ക് പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ മരങ്ങൾ വരെ പിഴുതുമാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥലത്തെത്താത്തതും വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. വകുപ്പു മന്ത്രിയടക്കം അപകടത്തിൽ പരുക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കാൻ തയാറായില്ലെന്നാണു പരാതി.