ഖാലിസ്ഥാൻ ഭീകരവാദ വിഷയത്തിൽ ഫൈവ് ഐ ഗ്രൂപ്പിലും ഒറ്റപ്പെട്ട് കാനഡ. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ വിഘടന വാദികൾക്കെതിരെയുള്ള നടപടികളിൽ അംഗരാജ്യങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി സൂചന. അമേരിക്ക, ആസ്‌ട്രേലിയ, യുകെ, കാനഡ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഇന്റലിജന്‍സ് സഖ്യമാണ് ഫൈവ് ഐ. കൊല്ലപ്പെട്ട നിജ്ജറിന് ഐ എസ് ഐഉള്‍പ്പെടെയുള്ള സംഘടനകളുമായി ബന്ധമുണ്ടായിരുന്നെന്നും ഇന്ത്യ ഭീകരവാദികളുടെ പട്ടികയില്‍പ്പെടുത്തിയ ആളാണ് നിജ്ജറെന്നും വ്യക്തമാക്കാതെയാണ് ട്രൂഡോ ഇയാളെ ഞങ്ങളുടെ പൗരനെന്ന് വിശേഷിപ്പിച്ചത്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കാനഡയ്ക്ക് ഇപ്പോഴും വ്യക്തമാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കാനഡ ഗ്രൂപ്പില്‍ ഒറ്റപ്പെടുന്നത്. നിജ്ജര്‍ വധത്തില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ കാനഡയോടാണ് അതൃപ്‌തി. കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഇന്ത്യൻ നിലപാടിന് ഇതോടെ പ്രസക്തിയേറുകയാണ്.
ഈ വിഷയത്തില്‍ അമേരിക്കയ്ക്ക് ഉള്‍പ്പെടെ കടുത്ത അതൃപ്തിയുണ്ട്. ഖലിസ്ഥാന്‍ ഭീകരവാദം അമേരിക്കയ്ക്ക് വരെ ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദീകരിച്ചിരുന്നു. മാത്രമല്ല കാനഡ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജയശങ്കർ-ബ്ലിങ്കൻ കൂടിക്കാഴ്ചയിൽ നിജ്ജാർ കൊലപാതകം അമേരിക്ക ഉന്നയിച്ചില്ല എന്നതും ഇന്ത്യയുടെ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്.