കൊച്ചി: കേരളത്തിലെ പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നു. ഇതൊക്കെ അധികാരികൾ കണ്ണ് തുറന്നു കാണണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാനത്തെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പൊതുനിരത്തിലെ കൊടിതോരണങ്ങൾക്കെതിരെ അതിശക്തമായി നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരുന്നത്. കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.
റോഡ് അരികിലെ ഫ്ലെക്സ് ബോർഡുകളുടെ പേരിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയ്ക്ക് എതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി പറഞ്ഞു. പിന്നാലെ പാതയോരത്ത് കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണമേർപെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിലും ഹൈക്കോടതി നേരത്തെ അത്യപ്തി അറിയിച്ചിരുന്നു.