ലക്‌നൗ: രാജ്യത്തിന് മാതൃകയായി യു.പിയിലെ ആരാധനാലയങ്ങൾ. സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി ഉത്തര്‍പ്രദേശ് ആഭ്യന്തരവകുപ്പ്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ചിരിക്കുകയാണ് ആരാധനാലയങ്ങൾ. നിലവിൽ സംസ്ഥാനത്തുടനീളമുള്ള 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചെന്നാണ് റിപ്പോർട്ട്. 125 സ്ഥലങ്ങളിൽ നിന്ന് സ്പീക്കറുകൾ നീക്കം ചെയ്തു. ഉത്തർപ്രദേശ് പോലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള എല്ലാ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെയും കണക്ക് ഈ മാസം 30 നകം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സർക്കാരിന്റെ അനുമതിയോട് കൂടി എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആകരുതെന്നും കഴിഞ്ഞയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
കൂടാതെ അതാത് ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ തന്നെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലെയും ഡിവിഷണല്‍ കമ്മീഷണര്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. മാത്രമല്ല മതനേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുക.