ആന്ധ്രയിൽ ചിറ്റൂര്‍ ജില്ലയിലെ ഹോസ്റ്റലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 30 വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. ചിറ്റൂര്‍ ജില്ലയിലെ കുപ്പം നഗരസഭയിലെ അക്ക മഹാദേവി ഹോസ്റ്റലിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതേതുടർന്ന് 30 വിദ്യാര്‍ത്ഥികളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 വിദ്യാര്‍ത്ഥികളെ പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് സംശയം.
മാത്രമല്ല ഇതേ കുപ്പം നഗരസഭയിലെ ദ്രാവിഡ സര്‍വകലാശാലയുടെ ഭാഗമാണ് ഹോസ്റ്റല്‍. ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമാണ് കുപ്പം. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.