ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മിന്നും വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്കാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ ജനങ്ങളുമായി ആധികാരവും വൈകാരികവുമായ ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. പൊതുക്ഷേമം, വികസനം, സദ്ഭരണം എന്നിവയിൽ ബിജെപിയുടെ പ്രതിബദ്ധത, ജനങ്ങൾക്കിടയിൽ ജനകീയമായ പാർട്ടിയാക്കി മാറ്റിയെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
കൂടാതെ, മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ ചരിത്ര വിജയം ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സംഘടനാ വൈദഗ്ധ്യവും കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും ഫലമാണെന്നും രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു. ഏവരെയും അഭിനന്ദിക്കുന്നതായും ഈ അത്ഭുതകരമായ വിജയം സാധ്യമാക്കിയ ജനങ്ങൾക്കും രാജ്നാഥ് സിംഗ് നന്ദി അറിയിച്ചു. മറ്റ് പാർട്ടികൾ അധികാരം പിടിച്ചെടുക്കാൻ മാത്രം നൽകുന്ന മോഹ വാഗ്ദാനങ്ങൾ പോലെയല്ല, ബിജെപിയുടെ വാഗ്ദാനങ്ങളെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. കേന്ദ്ര സർക്കാരിൻറെ ജനക്ഷേമ പദ്ധതികളാണ് ജനങ്ങളെ സ്വാധീനിച്ചത്. ഇരട്ട എഞ്ചിൻ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി. പദ്ധതിയുടെ ഗുണഭോക്താക്കൾ തന്നെ പ്രാചരകന്മാർ ആയെന്നതാണ് വാസ്തവമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.