തൃശ്ശൂർ: പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം തൃശൂരിൽ പിടികൂടി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്. ഓണക്കാല വില്‍പ്പനയ്ക്കായി മാഹിയില്‍ നിന്ന് മദ്യം കടത്തുകയായിരുന്നെന്നാണ് പ്രതികള്‍ മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു.
പുലര്‍ച്ചെ ഒരുമണിയോടെ ചേറ്റുവ പാലത്തിന് സമീപത്ത് നിന്നാണ് വിദേശ മദ്യം പിടികൂടിയത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലാകുന്നത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്‍പിയുടെ സ്പെഷ്യല്‍ സ്ക്വാഡും വാടാനപ്പള്ളി പോലീസുമാണ് സംയുക്ത പരിശോധന നടത്തിയത്. വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന പേരെഴുതിയ വണ്ടിയിലാണ് വിവിധ ബ്രാന്‍റുകളുടെ 3,600 ലിറ്റര്‍ വിദേശ മദ്യം കടത്തിയിരുന്നത്.
എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. മദ്യം ആരില്‍ നിന്ന് വാങ്ങി, ആര്‍ക്കൊക്കെ എത്തിക്കുന്നു തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇതിന് മുമ്പും പ്രതികള്‍ മദ്യം കടത്തിയിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.