കൊച്ചി : മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. 2011-16ൽ യുഡിഎഫ് സർക്കാറിന്റെ അഡ്വക്കറ്റ് ജനറലായാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ പാണ്ഡിത്യമുള്ള അദ്ദേഹം ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു.
1968ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1972ൽ ‘ദണ്ഡപാണി അസോഷ്യേറ്റ്‌സ്’ എന്ന അഭിഭാഷക സ്‌ഥാപനമാരംഭിച്ചു. ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിയമോപദേഷ്‌ടാവും ദക്ഷിണ റെയിൽവേയുടെ സീനിയർ പാനൽ കൗൺസൽ അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റായും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ച വച്ചു . 1996 ഏപ്രിൽ 11നു ഹൈക്കോടതി ജഡ്‌ജിയായെങ്കിലും പിന്നീട് ജഡ്‌ജി പദവി ഉപേക്ഷിച്ചു. 2006ൽ സീനിയർ പദവി നൽകി ഹൈക്കോടതി ആദരിച്ചിരുന്നു. അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്‌തതും കെ.പി.ദണ്ഡപാണിയാണ്.