സജീവ രാഷ്ട്രീയത്തിലേക്ക് ഡിജിപി ജേക്കബ് തോമസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നേരത്തെ തന്നെ തത്വമയി ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇതുസംബന്ധിച്ച് അദ്ദേഹം തത്വമയി ന്യൂസിനു നല്‍കിയ എക്സ്ലൂസിവ് ടെലിഫോൺ അഭിമുഖം കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു. മനസിലുള്ള മണ്ഡലം ഇരിങ്ങാലക്കുടയാണെന്നും, മത്സര രംഗത്തിറങ്ങാൻ യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ ട്വന്റി-ട്വന്റിയുടെ ഭാഗമായാണ് മത്സരിച്ചത്. എന്നാൽ ഇക്കുറി എൻഡിഎയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണ വിആർഎസ് അംഗീകരിക്കാതെ വന്നതാണ് മത്സരിക്കാൻ സാധിക്കാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയത രാജ്യത്തിന് ആവശ്യമുള്ള ഘടകമാണെന്നും എന്നാൽ അതിന് അടിസ്ഥാനം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കുറി ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാവരും ബിജെപിയോട് അടുക്കുമെന്നും, എൻഡിഎയുടെ സ്ഥാനാർത്ഥി നിർണ്ണയം മികച്ചതായിരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം എൽഡിഎഫിനും യുഡിഎഫിനും നല്ല സ്ഥാനാർത്ഥികൾ ഉണ്ടായാൽ മാത്രമേ അവർ വിജയിക്കൂ എന്നും ജേക്കബ് തോമസ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പില്‍ രണ്ടുവിധത്തില്‍ പങ്കാളിയാകാം. സ്ഥാനാര്‍ത്ഥിയായും പങ്കാളിയാകാം, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും പങ്കാളിയാകാമെന്നും ജേക്കബ് തോമസ് പറഞ്ഞു.