തിരുവനന്തപുരം : സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണം നിഷേധിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാത്ത ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.
കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു.
മുമ്പ് ജനപ്രതിനിധികൾക്ക് ഒപ്പം സ്വപ്നയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സ്വപ്നയുടെ വീടാണെന്ന് അറിഞ്ഞത്. വീട്ടിലേക്ക് കയറി അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ ചായ കുടിച്ചു മടങ്ങി. ഫോട്ടോ എടുത്തപ്പോൾ സ്വപ്നയെ ചേർത്ത് നിർത്തിയെന്ന ആരോപണവും കടകംപള്ളി നിഷേധിച്ചു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ടെന്നല്ലാതെ മറ്റെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും സ്വപ്നയുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.