ലക്നൗ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് നാല് വർഷം പൂർത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ ഇതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജമ്മുവിൽ പതിറ്റാണ്ടുകളായി നീണ്ടുനിന്ന വിഘടനവാദം, തീവ്രവാദം, ദുർഭരണം എന്നിവയ്‌ക്ക് കൂച്ചുവിലങ്ങിടാൻ ആർട്ടിക്കിൾ 370, 35-എ എന്നിവ റദ്ദാക്കിയതിന്റെ നാല് വർഷം പൂർത്തിയാക്കുന്ന വേളയിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപരമായ നേട്ടമാണ് ജമ്മുവിൽ നിന്ന് ആർട്ടിക്കിൾ 370 ഇല്ലാതാക്കിയത്. ഒരു രാജ്യം-ഒരു ലക്ഷ്യം-ഒരു നിയമനിർമ്മാണം എന്ന പ്രമേയം അദ്ദേഹം പൂർത്തീകരിച്ചു. ജമ്മുകശ്മീർ ഇന്ന് വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുകയാണ്. ഏക് ഭാരത്-ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിന് കൂടുതൽ ദൃഢത കൊണ്ടുവന്നുവെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ജമ്മുവിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഈ നിയമം റദ്ദാക്കിയതോടെ സംസ്ഥാനം ജമ്മുകശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. ഇതിലൂടെ, മുൻകാലങ്ങളെ അപേക്ഷിച്ച് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുകയും വികസന പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, ഭീകരവാദ സംഘടനകളിലേക്ക് തദ്ദേശീയരെ റിക്രൂട്ട് ചെയ്യുന്നതിൽ ഗണ്യമായ കുറവാണുള്ളത്.