തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിൽ ‘നോ ഫ്ലൈയിംഗ് സോൺ’ പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത് സിറ്റി പോലീസ് കമ്മീഷണർ. ഹെലികോപ്റ്റർ പറക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ. നിലവിൽ ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത്.
ജുലൈ 28 ന് രാത്രി ഏഴുമണിയോടെ ക്ഷേത്രത്തിന്റെ മുകളിലൂടെ അഞ്ച് പ്രാവിശ്യം ഒരു സ്വകാര്യ ഹെലികോപ്റ്റർ പറന്നിരുന്നു. സുരക്ഷാഭീഷണി ഉളളതിനാല്‍ അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുളള ഈ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് ക്ഷേത്രത്തിന്റെയോ സുരക്ഷാ എജന്‍സികളുടെയോ അനുവാദം കൂടാതെയാണ് ഹെലികോപ്ടർ പറത്തിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവാതെ വന്നതോടെ ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായ കുമ്മനം രാജശേഖരൻ ഉൾപ്പെടെ ഉള്ളവർ പ്രശ്നത്തിൽ ഇടപെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിൽ ‘നോ ഫ്ലൈയിംഗ് സോൺ’ പ്രഖ്യാപിക്കണം എന്ന നിർദ്ദേശം പോലീസ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്.
അതിനിടെ, ഈ വിഷയത്തിൽ തത്വമയിയോട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രതികരിച്ചിരുന്നു. സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെയാണ് അദ്ദേഹം തുറന്നടിച്ചത്. പ്രശ്നം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസെടുക്കാനോ വേണ്ട നടപടിയെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല എന്നത് സർക്കാരിന്റെ വൻ അനാസ്ഥയാണ്. സുരക്ഷാഭീഷണി ഉളളതിനാല്‍ കോടികണക്കിന് രൂപ ചിലവഴിച്ച് സുരക്ഷാ സംവിധാനങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം വെറും നോക്കുകുത്തിയാക്കികൊണ്ട് സംസ്ഥാന സർക്കാർ സുരക്ഷിതത്വത്തിനെ അട്ടിമറിക്കുന്ന ശ്രമങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.