ഇടുക്കി: പതിനാലു വയസുകാരി പ്രസവിച്ച സംഭവത്തിൽ (POCSO) ബന്ധു പിടിയിലായി. ഇതുസംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇടുക്കി ബൈസൺ വാലി സ്വദേശിയായ കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അച്ഛൻ മരിച്ച ശേഷം 2020 മുതൽ ബന്ധുവിന്റെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതിനിടെയാണ് പീഡനം നടന്നത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയും കുഞ്ഞും നിലവിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.
കഴിഞ്ഞ മാസം 29-ാം തീയതിയാണ് പീഡനത്തിനിരയായ പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ (Child Line) പ്രവർത്തകർ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് രാജാക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് ഇയാളെ പിടികൂടുന്നതും, ക്രൂര പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞതും.