പാരിസ്: ഹമാസ് അനുകൂലികളെ നാടുകടത്താനൊരുങ്ങി ഫ്രാൻസ് ഭരണകൂടം. ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളുടെ വിസ റദ്ദാക്കി തിരികെ നാട്ടിലേക്ക് അയക്കാൻ ഫ്രാൻസ് നടപടികൾ ആരംഭിച്ചു. പാലസ്തീൻ പതാകയുമായി തെരുവിലിറങ്ങി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരും കുടുങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.
രാജ്യത്ത് പാലസ്തീൻ അനുകൂല പ്രകടനങ്ങൾ ഫ്രാൻസ് പൂർണമായും നിരോധിച്ചിരുന്നു. പാലസ്തീൻ അനുകൂലികൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമെയിൻ ഉത്തരവും പുറത്തിറക്കിയിരുന്നു. കൂടാതെ, പാരീസിൽ കഴിഞ്ഞ ആഴ്ച നടത്തിയ പ്രതിഷേധത്തെ പോലീസ് ശക്തമായാണ് നേരിട്ടത്. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത പ്രതിഷേധക്കാർക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചു. അതേസമയം, പോലീസിനോട് ശക്തമായി നിലകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നൽകിയിരിക്കുന്ന സന്ദേശം.