തൊടുപുഴ: വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ്. കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എടിഎം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് തമിഴ്‌നാട് സ്വദേശിയായ തമ്പിരാജിനെ അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കിയാണ് പണം തട്ടിയെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ് നായരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്താണ് ഇയാള്‍ പണം തട്ടിയെടുത്തത്. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എടിഎം കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്ബിഐയുടെ എടിഎമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയില്‍നിന്ന് കാര്‍ഡ് വാങ്ങിയ തമ്പിരാജ് തന്ത്രത്തില്‍ മറ്റൊരു കാര്‍ഡ് എടിഎം കൗണ്ടറിലിട്ട ശേഷം ശ്രീജിത്തിനോട് പിന്‍ ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. ടൈപ്പ് ചെയ്ത പിന്‍ തെറ്റാണെന്ന് കാണിച്ചതോടെ ശ്രീജിത്തിനെ മറ്റൊരു എടിഎം കാര്‍ഡ് നല്‍കി തമ്പിരാജ് മടക്കി. അടുത്ത ദിവസം രാവിലെ മുതല്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതായുള്ള സന്ദേശം വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയത്. ബാങ്കിനെ സമീപിച്ചപ്പോള്‍ കൈയിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എടിഎം കാര്‍ഡ് ആണെന്ന് ബോധ്യമായി. തുടര്‍ന്നു പൊലീസിനെ സമീപിക്കുകയായിരുന്നു.