പാരീസ്: തുടരെത്തുടരെയുണ്ടായ ഭീകരാക്രമണങ്ങളെത്തുടർന്ന് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് എതിരെ ശക്തമായ നടപടിയുമായി ഫ്രാൻസ്. ഇതിന്റെ ഭാഗമായി പാരീസ് നഗരപ്രാന്തത്തിലുള്ള വലിയ അഭയാർത്ഥി ക്യാമ്പ് ഫ്രഞ്ച് പോലീസ് ഒഴിപ്പിച്ചു. ഫ്രഞ്ച് നാഷണൽ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള അനധികൃത കുടിയേറ്റക്കാർ താമസിച്ചിരുന്ന ക്യാമ്പാണ് ഫ്രഞ്ച് പോലീസ് ഒഴിപ്പിച്ചത്.
നഗരത്തിന് പുറത്തേക്കുള്ള ഒരു ഫ്ലൈഓവറിന് കീഴിലുള്ള ക്യാമ്പിൽ ടെൻഡുകളും പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടും നിർമ്മിച്ച നിരവധി കുടിലുകളാണ് ഇത്തരത്തിൽ പോലീസ് പൊളിച്ചുനീക്കിയത്. ഇവിടെ കുടുംബമായി താമസിച്ചിരുന്ന അഭയാർഥികളോട് സ്ഥലത്തുനിന്നും മാറാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവ ഒഴിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി കുടിലുകൾ പൊളിച്ചു മാറ്റി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബസ്സിൽ കയറി സ്ഥലത്തുനിന്ന് മാറാനായിരുന്നു പോലീസ് ഇവരോട് ആവശ്യപ്പെട്ടത്. ബസ്സിൽ കയറാൻ തിക്കുംതിരക്കും കാട്ടിയവർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയിൽ നിരവധി കുട്ടികൾ ഉണ്ടായിരുന്നതായും വാർത്താ ഏജൻസിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്യാമ്പിൽ ഏകദേശം രണ്ടായിരത്തോളം പേരാണ് ഉണ്ടായിരുന്നതെന്നാണ് കുടിയേറ്റക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒകൾ റിപ്പോർട്ട് ചെയ്യുന്നത്. റെയ്ഡ് തുടങ്ങി മണിക്കൂറുകൾക്ക് ശേഷവും ആളുകളെ പൂർണമായും ഒഴിപ്പിക്കാൻ സാധിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
പ്രവാചകന്റെ വിവാദ വിവാദ കാർട്ടൂണിന്റെ പേരിൽ ഫ്രാൻസിൽ നടന്ന ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.ഈ സാഹചര്യത്തിൽ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും ഫ്രാൻസിലേക്ക് നടക്കുന്ന കുടിയേറ്റങ്ങൾ വലിയ ചർച്ചയായിരുന്നു ഇതിനുപിന്നാലെയാണ് അഭയാർഥി ക്യാമ്പുകൾ ഫ്രഞ്ച് പോലീസ് ഒഴിപ്പിച്ചത്. എന്നാൽ കോവിഡ് വൈറസിന്റെ വ്യാപനം മൂലം അത് തടയാനാണ് കുടിലുകൾ ഒഴിപ്പിച്ചതെന്നാണ് ഫ്രഞ്ച് പോലീസിന്റെ വാദം.