ദില്ലി: ഇന്ന് ആരംഭിക്കാനിരിക്കുന്ന പതിനഞ്ചാമത് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജി 20യുടെ പതിനഞ്ചാമത്തെ ഉച്ചകോടിയാണ് ഇന്ന് നടക്കുന്നത്.
സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ക്ഷണപ്രകാരമായിരിക്കും പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക. കോവിഡ് അനന്തര കാലഘട്ടത്തിന്റെ സാമ്പത്തിക, വ്യാപാര മേഖലകളെ പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ ഉച്ചകോടിയിൽ അംഗരാഷ്ട്രങ്ങൾ ചർച്ച ചെയ്യും. 2020 മാർച്ചിൽ നടന്ന ജി 20 ഉച്ചകോടിയിൽ, പരസ്പര സഹകരണം ഉറപ്പു വരുത്തണമെന്നും ഒരുമിച്ച് നിന്ന് കോവിഡ് മഹാമാരിയെ നേരിടണമെന്നും രാഷ്ട്രങ്ങൾ ധാരണയിലെത്തിയിരുന്നു. മഹാമാരിയെ ചെറുക്കാൻ വളരെ വലിയ അളവിൽ ഈ തയ്യാറെടുപ്പുകൾ ഗുണകരമായിരുന്നു. നവംബർ 21, 22 തീയതികളിലായാണ് ഉച്ചകോടി നടക്കുന്നത്.