ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തമിഴ്‌നാട്ടില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 13,990 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കര്‍ണാടകത്തില്‍ കോവിഡ് രോഗികള്‍ എണ്ണം 11,698 ആയി.
അതേസമയം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യം സുഖമായിരിക്കുന്നുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
എന്നാൽ നേരത്തെ പ്രതിരോധ മന്ത്രി മന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിലാണെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററില്‍ അറിയിച്ചു. മാത്രമല്ല ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേഷനില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
തൊട്ട് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ എല്ലാവുരം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ വീട്ടിലെ പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കൂടാതെ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം രാജ്യത്ത് ഇന്നലെ 1,79,723 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ബംഗാള്‍, ദില്ലി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്നലെ വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്. കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായി.
146 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇന്നലത്തേക്കാൾ 12.6 ശതമാനം അധിക കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 7,23,619 ആണ്. പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനം. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4,033 ആയി.