വൈറ്റ് കോളർ ജോലി മാത്രം സ്വപ്നം കണ്ട് അതിൽ അത്തരം ജോലികളിൽ മാത്രം മാന്യതയും നേട്ടങ്ങളും കാണുന്ന ഇന്നത്ത തലമുറയ്ക്ക് പാഠമാക്കാൻ കഴിയുന്ന ഒന്നാണ് മഹാരാഷ്‌ട്രയിലെ സോളാപൂരില്‍ നിന്നുള്ള ക്ഷീരകര്‍ഷകനായ പ്രകാശ് ഇംദേ. കഠിനാദ്ധ്വാനം കൊണ്ട് ജീവിതത്തില്‍ പ്രകാശ് നേടിയെടുത്ത നേട്ടങ്ങള്‍ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.
ഒറ്റ പശുവില്‍ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ പാല്‍ കച്ചവടം ഇന്ന് 150 പശുക്കളില്‍ വന്നെത്തി നിൽക്കുകയാണ്. പാല്‍ വിറ്റു കിട്ടിയ പണം സ്വരൂപിച്ച അദ്ദേഹം ഇന്ന് ഒരു കോടി രൂപയുടെ ബംഗ്ലാവാണ് സ്വന്തമാക്കിയിരിക്കുന്നത്. ഗോധൻ നിവാസ് എന്നാണ് സ്വപ്‌നഭവനത്തിന് പേരിട്ടത്. വീടിന് മുകളില്‍ തന്റെ നേട്ടങ്ങൾക്കെല്ലാം കാരണമായ പാല്‍പാത്രത്തിന്റെയും പശുവിന്റെയും പ്രതിമകളും ബംഗ്ലാവിന് മുകളിൽ പ്രകാശ് ഇംദേ സ്ഥാപിച്ചിരിക്കുന്നു. ദൂരെ നിന്ന് നോക്കുമ്പോൾ പോലും ഈ രണ്ട് പ്രതിമകള്‍ കാഴ്ചക്കാര്‍ക്ക് വ്യക്തമാകുന്ന വിധത്തിലാണ് നിര്‍മ്മിതി
1998 മുതലാണ് പശുവിനെ വാങ്ങി അദ്ദേഹം ഉപജീവനം തുടങ്ങിയത്. പശുവിൻ പാലും ചാണകവും അദ്ദേഹം വില്‍പ്പന നടത്തി. ആദ്യകാലങ്ങളിൽ പ്രദേശവാസികള്‍ക്ക് മാത്രമായിരുന്നു പാല്‍ വിറ്റിരുന്നത്. പിന്നീട് പശുക്കളുടെ എണ്ണം കൂടിയപ്പോള്‍ ഡയറി ഫാം തുടങ്ങുകയും ചെയ്തു. പ്രകാശിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും പശുക്കളെ പരിപാലിക്കാൻ സഹായിച്ചിരുന്നു.
താൻ വാങ്ങിയ ഒറ്റ പശുവിനെ പോലും അദ്ദേഹം വിറ്റ് കാശാക്കിയിട്ടില്ല. 2006ല്‍ ആയിരുന്നു ആദ്യ പശുവായ ലക്ഷ്മി വിടവാങ്ങിയത്. ഇന്ന് ലക്ഷ്മിയുടെ ചിത്രത്തിന് മുന്നില്‍ ദിവസവും പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം തന്റെ ജോലികള്‍ ആരംഭിക്കാറുള്ളത്.പ്രതിദിനം നാലോ അഞ്ചോ ടണ്‍ പച്ച പുല്ല് ഫാമിലുള്ള പശുക്കള്‍ക്ക് ആവശ്യമാണ്. കഴിയുന്നത്ര പുല്ല് ഫാമില്‍ തന്നെ വളര്‍ത്തുകയും ശേഷിക്കുന്നവ പുറത്തുനിന്ന് വാങ്ങുകയും ചെയ്യുന്നു. ഇന്ന് പ്രകാശിന്റെ കാര്‍ഷിക വിജയം നേരിട്ട് കണ്ട് പഠിക്കാൻ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികളും സംരംഭകരും എത്താറുണ്ട്.