തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസലിന് 12 രൂപ 13 പൈസയും (Fuel Price In Kerala) പെട്രോളിന് 6 രൂപ 58 പൈസയും കുറഞ്ഞു. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന നിരക്കില്‍ സംസ്ഥാനത്തും മാറ്റം വരുത്തിയത്. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 91 രൂപ 59 പൈസയുമാണ് പുതുക്കിയ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 86 പൈസയും ഡീസലിന് 91 രൂപ 49 പൈസയുമായി. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ അഞ്ച് രൂപ, 10 രൂപ എന്ന രീതിയില്‍ കുറച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായത്. അതേസമയം ഇന്ധനോത്പാദനം വര്‍ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങള്‍ രാജ്യങ്ങള്‍ അറിയിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വില കൂടാന്‍ തന്നെയാണ് സാധ്യത.
അതേസമയം കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതി (Tax) കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി നാലു സംസ്ഥാനങ്ങൾ ഇന്നലെത്തന്നെ കുറച്ചിരുന്നു. അസം, കർണാടക , ബീഹാർ , ഗോവ എന്നീ സംസ്ഥാനങ്ങളാണ് നികുതി വെട്ടികുറച്ചത് . അസം സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി 7 രൂപ കുറച്ചു. ബീഹാർ സർക്കാരും പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയും കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. കർണാടക സർക്കാരും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് 7 രൂപ കുറയ്‌ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഖജനാവിന് 2,100 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന തീരുമാനമാണിതെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 95.50 രൂപയും ഡീസലിന് 81.50 രൂപയുമാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.