ഇടുക്കി: അരിക്കൊമ്പന്റെ പേരിൽ സോഷ്യൽ മീഡിയ വഴി പണപ്പിരിവെന്ന് റിപ്പോർട്ട്. ആനയെ തിരികെ എത്തിക്കാൻ കേസ് നടത്താനെന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്. വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പണം പിരിക്കുന്നത്. ഇതിനകം എട്ടുലക്ഷം രൂപ പിരിച്ചെന്നാണ് റിപ്പോർട്ട്. വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം. അരിക്കൊമ്പൻ പെരിയാറിലേക്ക് മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധർ പറഞ്ഞിരുന്നു. തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. ചിന്നക്കനാലിനെപോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനമെടുക്കുക.