ദില്ലി: ജനറല്‍ മനോജ് പാണ്ഡെ കരസേനയുടെ 29-ാമത് മേധാവിയായി ഇന്ന് ചുമതലയേറ്റു. നിലവിലെ ജനറല്‍ എംഎം നരവാനെ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് പുതിയ നിയമനം. തുടർന്ന് ജനറൽ എം.എം.നരവനെ പാണ്ഡേയ്‌ക്ക് ഔദ്യോഗിക ബാറ്റൺ കൈമാറി.
അതേസമയം കോര്‍പ്സ് ഓഫ് എന്‍ജിനീയേഴ്സില്‍ നിന്ന് 1.3 ദശലക്ഷം അംഗങ്ങളുള്ള ശക്തമായ സേനയുടെ തലവനാകുന്ന ആദ്യത്തെ ഓഫീസറാണ് ജനറല്‍ പാണ്ഡെ. സേനയുടെ എഞ്ചിനീയറിംഗ് മേഖലയിൽ നിന്ന് ഉപസൈനിക മേധാവിയായി നരവനെയ്‌ക്ക് കീഴിൽ പ്രവർത്തിക്കുകയായിരുന്നു.
മാത്രമല്ല കരസേനയുടെ തലപ്പത്തേക്ക് വരും മുമ്പ് മനോജ് പാണ്ഡെ കിഴക്കൻ മേഖലാ കമാന്റായി പ്രവർത്തിച്ച ദീർഘകാലത്തെ പരിചയമുണ്ട്. ഫെബ്രുവരി ഒന്നിന് ആര്‍മിയുടെ വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, ചൈനയുടെ അതിർത്തി പങ്കിടുന്ന സിക്കിം, അരുണാചൽപ്രദേശ് മേഖലയിലെ നിയന്ത്രണ രേഖയുടെ രക്ഷ നോക്കിയിരുന്ന ഉദ്യോഗസ്ഥനാണ്.
1982ൽ ബോംബേ സാപ്പേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന കരസേനയുടെ എഞ്ചിനീയറിംഗ് മേഖലയിലാണ് ആദ്യ ദൗത്യം തുടങ്ങിയത്. എല്ലാത്തരം ഭൂപ്രദേശങ്ങളിലെയും പരമ്ബരാഗതവും കലാപ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ജനറല്‍ പാണ്ഡെ പങ്കെടുത്തിട്ടുണ്ട്. നിരവധി ഓപറേഷനുകള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.
ഇതുകൂടാതെ നിയന്ത്രണരേഖയിലും എല്‍എസിയിലും യഥാക്രമം പാകിസ്ഥാനും ചൈനയും ഉള്‍പെടെ രാജ്യം എണ്ണമറ്റ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ജനറല്‍ പാണ്ഡെ ഇന്‍ഡ്യന്‍ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്തതെന്നത് ശ്രദ്ധേയം. കരസേനാ മേധാവി എന്ന നിലയില്‍, നാവികസേനയെയും വ്യോമസേനയെയും ഏകോപിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തിനാണ്.