ബെര്‍ലിന്‍; ജര്‍മ്മനിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് കോസുകള്‍ കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,120 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ
ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന കണക്കാണ് ഇത്. ഈ വർഷം ആദ്യം രോഗവ്യാപനം രൂക്ഷമായിരുന്നുവെങ്കിലും ജൂലൈയോടെ കണക്കുകള്‍ പിടിച്ചു നിര്‍ത്താനായി.
എന്നാല്‍ ആഗസ്റ്റ് മാസത്തോടെ രോഗികള്‍ പ്രതിദിനം വര്‍ധിക്കുകയായിരുന്നു. 2021 ജനുവരി ഏഴിനാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്, 45,333 കേസുകള്‍.
അതേസമയം വാക്‌സിന്‍ വിതരണത്തിലുള്ള അപാകതകള്‍ വാക്‌സിനേഷനെ ബാധിച്ചിരുന്നു. ഇതാണ് കണക്കുകള്‍ വീണ്ടുമുയരാന്‍ കാരണമായതെന്നാണ് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ നല്‍കുന്ന വിശദീകരണം.
രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്