ചണ്ഡിഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് നവ്‌ജോത് സിങ് സിദ്ദു. എന്നാൽ രാജി തീരുമാനം പിൻവലിച്ചെങ്കിലും പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുകയാണ് സിദ്ധു. പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാൽ മാത്രമേ അധ്യക്ഷന്റെ ഓഫിസിൽ പ്രവേശിക്കൂ എന്ന് സിദ്ദു പാർട്ടിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ എ.പി.എസ്. ഡിയോളിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി നിരസിച്ചത്. എന്നാൽ ഡിയോളിനെ നീക്കാതെ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കില്ലെന്ന വാശിയിലാണ് സിദ്ദു.
അമരീന്ദര്‍ സിങിനെ മാറ്റി ചരണ്‍ജിത്ത് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സിദ്ധു പഞ്ചാബ് പി.സി.സി പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷിതമായി രാജി വെക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോഴും പഞ്ചാബ് കോണ്‍ഗ്രസിലെ കലാപങ്ങള്‍ അടങ്ങുന്നില്ലെന്ന സൂചനയാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.