ഇൻഡോർ: ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയതിനെ തുടർന്ന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇൻഡോർ സ്വദേശിയായ 32 കാരനായ ഇമ്രാനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇമ്രാനും പരാതിക്കാരിയായ യുവതിയും. പരിചയത്തിലാകുന്നതും തുടർന്ന് വിവാഹിതരാകുന്നതും.
എന്നാൽ ഇമ്രാന് മറ്റ് മൂന്ന് ഭാര്യമാർ കൂടിയുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും വഴക്കായി.ഇതോടെയാണ് തലാഖ് എന്ന് മൂന്ന് വട്ടം ഫോണിൽ മെസേജ് അയച്ച് ഇമ്രാൻ ബന്ധം അവസാനിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അജ്മീർ സ്വദേശിക്കും പങ്കുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് അയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുത്തലാഖ് വഴി ബന്ധം വേർപെടുത്തുന്നത് മൂന്ന് വർഷം വരെ ജയിൽവാസം ലഭിക്കാവുന്ന കുറ്റമാണ്. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ്, എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും 2019 ൽ കേന്ദ്രസർക്കാർ നിയമം പാസാക്കിയിരുന്നു.