Friday, May 17, 2024
spot_img

തിഹാർ ജയിലിൽ ‘പ്രേതശല്യം: അനുഭവ കഥകളുമായി തടവുപുള്ളികള്‍; പൂജയും കൗണ്‍സലിംഗുമായി ജയിൽ ജീവനക്കാർ

ദില്ലി: തിഹാര്‍ ജയിലില്‍ ‘പ്രേതവിളയാട്ടം. ഓരിയിടല്‍, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ് ആരോ വലിച്ചെടുക്കുന്നു എന്നീ പരാതികളാണ് തടവുപുള്ളികൾ ഉന്നയിക്കുന്നത്. പരാതിപ്രവാഹം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. രാവിലെ ഉണരുമ്പോൾ കടുത്ത തലവേദനയും ക്ഷീണവുമാണ് പല പുള്ളികള്‍ക്കും. എല്ലാം വെറും തോന്നലുകളാണ് എന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും ഓരോരുത്തരുടേയും പരാതികള്‍ പ്രത്യേകം പരിഗണിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ചില സെല്ലുകളിൽ തടവുപുള്ളികൾ തമ്മിലുണ്ടായ അടിപിടിയിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റു ചിലയിടത്ത് തൂങ്ങിമരണം സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സെല്ലുകളിൽ നിന്നാണ് പ്രേതകഥകൾ കൂടുതലും പുറത്തുവരുന്നത്. തൂക്കിക്കൊല ശിക്ഷ നടപ്പാക്കുന്ന മുറിയുടെ അടുത്തുള്ള ജയിൽ നമ്പർ മൂന്ന് ആണ് ബാധ കൂടുതലുള്ള സ്ഥലം. അതിനിടെ പ്രേതങ്ങൾക്ക് മുഖവുമുണ്ടെന്ന് തടവുപുള്ളികളിൽ നിന്നുതന്നെ ‘വ്യക്തമായി’. 1984ൽ തൂക്കിലേറ്റപ്പെട്ട കശ്മീരി വിഘടനവാദി നേതാവ് മഖ്ബൂൽ ഭട്ട്, 2013ൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു എന്നിവരുടെ പ്രേതങ്ങളെയാണത്രെ ചിലർ നേരിട്ട് കണ്ടത്.

കടുത്ത മാനസിക സമ്മര്‍ദവും ചെയ്ത കുറ്റങ്ങള്‍ വേട്ടയാടുന്നതുമാണ് പലപ്പോഴും തടവുപുള്ളികളെ ഇത്തരം അനുഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് സര്‍ ഗംഗാറാം ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം മേധാവി രാജീവ് മേത്ത പറയുന്നത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിക്കണം. ഇതുകൂടാതെ പേടി വിട്ടുമാറാത്തവര്‍ക്ക് കൗണ്‍സലിങ്ങും ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ചിലർക്ക് വേണ്ടി പ്രേത ബാധയൊഴിപ്പിക്കൽ പൂജയും തിഹാര്‍ ജയിലില്‍ നടത്തുകയുണ്ടായി. സ്ഥിരം കുറ്റവാളികളേക്കാള്‍ അവിചാരിതമായി കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരിലാണ് പ്രേതഭീതി കൂടുതല്‍. ശരിയായ കൗണ്‍സലിങ്, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം ബാധ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് മനഃശാസ്ത്ര വിഭാഗം മേധാവി വ്യക്തമാക്കുന്നത്.

Related Articles

Latest Articles