ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ സമ്മാനങ്ങൾ ലേലം ചെയ്യാൻ തീരുമാനം. നമാമി ഗംഗ പദ്ധതിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനാണ് സമ്മാനങ്ങൾ വിൽക്കുന്നത്. സെപ്റ്റംബർ 14 മുതലാണ് പ്രധാനമന്ത്രിയ്ക്ക് പലപ്പോഴായി കിട്ടിയ സമ്മാനങ്ങളുടെ ലേലം തുടങ്ങുക. കഴിഞ്ഞ ആറ് മാസത്തിനിടയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിലും വിദേശ യാത്രയിലുമായി കിട്ടിയ 2700 സമ്മാനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ഓൺലൈൻ വഴിയാണ് വിൽപ്പന.
200 മുതൽ രണ്ടരലക്ഷം രൂപ വരെയാണ് സമ്മാനങ്ങൾക്ക് വിലയിട്ടിരിക്കുന്നത്. സമ്മാനങ്ങൾ വിറ്റ് കിട്ടുന്ന തുക ഗംഗാ നദി ശുചീകരണ പദ്ധതിയായ നമാമി ഗംഗക്ക് പദ്ധതിയിൽ വിനിയോഗിക്കും .
വിൽപ്പനയ്ക്ക് വെക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകും. നേരത്തെ 2014 മുതൽ 2018 വരെ പ്രധാനമന്ത്രിക്ക് കിട്ടിയ 1800 സമ്മാനങ്ങൾ ലേലത്തിൽ വിറ്റിരുന്നു. ഈ വർഷം ജനുവരിയിൽ നടന്ന ലേലത്തിൽ രണ്ടാഴ്ച കൊണ്ട് അവ മുഴുവൻ വിറ്റുപോയി.