എറണാകുളം: പാലാരിവട്ടത്തെ അഴിമതി,മാസപ്പടി വിവാദം തുടങ്ങിയ കേസുകളിലെ ഹർജിക്കാരൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറം ലോകത്ത് കൊണ്ടുവരുന്നതിലും അന്വേഷണത്തിലേക്ക് എത്തിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് പൊതുപ്രവർത്തകനായ ഗിരീഷ് ബാബു. മാസപ്പടി അഴിമതി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.
മാസപ്പടി കേസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് മരണം.