തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. എറണാകുളം തൃശ്ശൂർ ജില്ലകളിൽ 9 ഇടങ്ങളിൽ ഇ ഡി റെയ്‌ഡ് പുരോഗമിക്കുന്നു. കരുവന്നൂരിൽ നടന്നത് ഒറ്റപ്പെട്ട തട്ടിപ്പല്ല. സിപിഎം ഭരിക്കുന്ന നിരവധി സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട സഹകരണ കുംഭകോണമായി കേസ് മാറിയിരിക്കുന്നു. സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലും തൃശ്ശൂർ സഹകരണ ബാങ്കിലും പരിശോധന നടക്കുന്നു. കേസിലെ പ്രധാന പ്രതി പി സതീഷ് കുമാറിന്റെ കള്ളപ്പണ ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇ ഡി അന്വേഷണം മുന്നേറുന്നത്. എ സി മൊയ്‌ദീൻ അടക്കമുള്ള ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് പി സതീഷ് കുമാറിനുള്ളത്. ഇയാൾ 40 കോടി രൂപയുടെ കള്ളപ്പണം അയ്യന്തോൾ സഹകരണ ബാങ്കിലെ ഇടപാടുകൾ വഴി വെളുപ്പിച്ചത് എന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. പി സതീഷ് കുമാറിന്റെ ചില വിദേശ പണമിടപാടുകളും ഇ ഡി അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന അക്കൗണ്ടുകൾ വഴിയും ഇടപാടുകൾ നടന്നതായാണ് സൂചന.
മുൻമന്ത്രി എ സി മൊയ്ദീന്റെ ബിനാമികളിൽ ഒരാളാണ് പി സതീഷ് കുമാറെന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ മാസം 31 ന് ഇ ഡി മൊയ്ദീനേ ചോദ്യം ചെയ്തിരുന്നു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്ദീന് നോട്ടീസ് നൽകിയിട്ടുണ്ട്. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു. എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം, പി സതീഷ് കുമാര്‍, എം കെ ഷിജു എന്നിവരുടെ വീടുകളും പരിശോധിച്ചിരുന്നു. ഈ റെയ്ഡുകളിലായി 15 കോടി മൂല്യം വരുന്ന 36 സ്വത്തുക്കളും ഇ ഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പല വായ്പകളും നല്‍കിയതെന്നാണ് ഇഡി പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.