കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കു വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെ ന്യായീകരിച്ച് താലിബാൻ ഭരണകൂടം രംഗത്ത് വന്നു. വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതുകൊണ്ടാണ് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയതെന്ന് താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം വ്യക്തമാക്കി.
‘വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന രീതിയിൽ വസ്ത്രം ധരിച്ചാണ് പെൺകുട്ടികൾ സർവകലാശാലകളിൽ എത്തുന്നത്. പല കുട്ടികളും ഹിജാബ് ധരിക്കാറില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
‘‘താലിബാൻ അധികാരത്തിൽ വന്ന് 14 മാസം പിന്നിട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകിയ കർശന നിർദ്ദേശങ്ങൾ ആരും പാലിക്കുന്നില്ലെന്ന് അവർ പറഞ്ഞു..
ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്കു ചേർന്നതല്ലെന്നും . ‘‘എൻജിനീയറിങ്, അഗ്രികൾച്ചർ തുടങ്ങിയ ചില വിഷയങ്ങൾ വിദ്യാർഥിനികളുടെ അന്തസ്സിനും അഫ്ഗാൻ സംസ്കാരത്തിനും ചേരുന്നതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹൈസ്കൂളുകൾക്കു പുറമേ സർവകലാശാലകളിൽകൂടി പെൺകുട്ടികൾക്കു പഠിപ്പുവിലക്കു പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസം നിരോധിച്ചുള്ള ഉത്തരവിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ നീക്കം പിൻവലിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിദ്യാഭ്യാസ വിലക്ക് മാത്രമല്ല , സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും പാർക്കിലും ജിമ്മിലും നീന്തൽക്കുളങ്ങളിലും പോകരുതെന്നും അടുത്തയിടെ ഉത്തരവിറങ്ങിയിരുന്നു.