അഹമ്മദാബാദ്∙ ബോബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്ക് വന്ന വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. രാജ്യത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾക്ക് ശേഷം അപകടകരമായി വിമാനത്തിൽ ഒന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. മോസ്കോയിൽ നിന്ന് യാത്ര പുറപ്പെട്ട ശേഷമാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ വിമാനം ജാംനഗര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ വിമാനം, ഉടന്‍ സുരക്ഷിത ബേയിലേക്ക് മാറ്റി പരിശോധന നടത്തി. വലിയ സുരക്ഷാ സംവിധാനങ്ങൾ ദ്രുതഗതിയിൽ ഒരുക്കിയായിരുന്നു പരിശോധന. 236 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കി. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. ബോംബ് കണ്ടെത്തിയില്ലെങ്കിലും ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.