ഗോവ: ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഗോവയിലെ (Goa) നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. ഗോവ രാജ്ഭവൻ ഉൾപ്പെടുന്ന താലി ഗാവ് മണ്ഡലത്തിൽ ഗവ: സ്കൂളിലെ 15ാം നമ്പർ ബൂത്തിൽ കാലത്ത് ഏഴ് മണിക്ക് ഭാര്യ റീത്തയോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടവകാശം കാര്യക്ഷമമായി വിനിയോഗിക്കുന്നതിൽ ഗോവൻ ജനത പുലർത്തി വരുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെടുന്നത് പ്രായപൂർത്തി വോട്ടവകാശം വഴി പാർലമെന്ററി ജനാധിപത്യം നടപ്പാക്കിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത ശേഷമാണ് ഗോവയിലെ വോട്ടർ പട്ടികയിൽ ശ്രീധരൻ പിള്ളയുടെയും ഭാര്യയുടെയും പേര് ചേർത്തത്.
ഗോവയിൽ 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഗോവ നേരിടുന്നത്.