തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികൾക്ക് മാര്‍ച്ച് 16 മുതല്‍ മോഡല്‍ പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ സ്‌കൂള്‍തലത്തില്‍ നല്‍കണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ പ്രത്യേക കര്‍മ്മപദ്ധതിയിലൂടെ പരീക്ഷയ്ക്ക് സജ്ജമാക്കണം.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കണം. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ 28നകം പൂര്‍ത്തിയാക്കി റിവിഷന്‍ നടത്തണം. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തണം. കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തണം തുടങ്ങിയ മാർഗരേഖകൾ മന്ത്രി പുറത്തിറക്കി. വിദ്യാർത്ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.