തിരുവനന്തപുരം: പ്രസവവേദനയെ തുടർന്ന് ബോധരഹിതയായ യുവതി വീടിൻ്റെ ഹാളിൽ കുഞ്ഞിന് ജന്മം നൽകി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാഞ്ഞെത്തിയ കനിവ് 108 ആംബുലൻസ് ജീവനക്കാർ ഒടുവിൽ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി. നെയ്യാറ്റിൻകര അമരവിള മാങ്കോട്ടുകോണം സ്വദേശിനിയായ 32 കാരിയാണ് ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
ഭർത്താവ് ജോലിക്ക് പോയതിനാൽ സംഭവ സമയം യുവതിയുടെ മറ്റ് രണ്ടു കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ആണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് കിരൺ യൂ എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അജീഷ് രാജ് ടി എന്നിവർ ഉടൻ സ്ഥലത്തെത്തി. വീട്ടിലെ ഹാളിൽ പ്രസവിച്ച നിലയിലായിരുന്നു യുവതി.
ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അജീഷ് രാജ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.