മെയ് 30 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദ് ചെയ്ത് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണത്തെ തുടർന്നാണ് വിമാനങ്ങൾ റദ്ദ് ചെയ്തിരിക്കുന്നത്. അതേസമയം, വിമാനങ്ങൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഗോ ഫസ്റ്റ് ക്ഷമ ചോദിച്ചു. ഫ്ലൈറ്റ് റദ്ദാക്കിയതിനെ തുടർന്ന് തടസം നേരിട്ട മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകുമെന്നും ഗോ ഫസ്റ്റ് അറിയിച്ചു.
മെയ് 3നാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തത്. ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനിയായ ഗോ ഫസ്റ്റ് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.