തിരുവനന്തപുരം: സർവ്വമേഖലകളെയും പ്രതിസന്ധിയിലാക്കി റഷ്യ-യുക്രെയ്ൻ യുദ്ധം.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സ്വർണ്ണവില (Gold Price Rises) ഇന്ന് രണ്ടാം തവണയും വർദ്ധിപ്പിച്ചു. ഇന്നലെ നേരിയ തോതിൽ സ്വർണ്ണവില കുറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇന്ന് രണ്ട് തവണ സ്വർണ്ണവില വർദ്ധിച്ചത്.
ഒരു പവൻ സ്വർണത്തിന് വിലയിൽ 680 രൂപയുടെ വർദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 11 മണിയോടെ 320 രൂപ കൂടി ഒരു പവൻ സ്വർണ വില വർദ്ധിച്ചു. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് രാവിലെ 85 രൂപ ഉയർന്ന് 4,685 രൂപ നിരക്കിലാണ് വിൽപന നടന്നത്. പിന്നീട്, ആഗോള തലത്തിലെ സാഹചര്യങ്ങൾ പരിഗണിച്ച്, 11 മണിക്ക് ചേർന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റസ് അസോസിയേഷൻ വില വീണ്ടും വർദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 4,725 രൂപയാണ് വില. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 22 കാരറ്റ് സ്വർണ്ണവില പവന് ആയിരം രൂപയാണ് വർദ്ധിച്ചത്.
അതേസമയം പെട്രോളിന്റേയും ഡീസലിന്റേയും വില കൂടുമെന്നതാണ് യുദ്ധം ഉണ്ടാക്കിയേക്കാവുന്ന മറ്റൊരു വെല്ലുവിളി. നവംബറിൽ രാജ്യത്ത് ഇന്ധന വില പത്ത് രൂപയോളം കുറച്ചിരുന്നു. എന്നാൽ യുക്രെയ്ൻ സാഹചര്യം പെട്രോൾ വില ഇന്ത്യയിൽ ലിറ്ററിന് ഏഴ് രൂപ വരെ കൂടുന്ന സ്ഥിതിയിലേക്ക് എത്തിച്ചേക്കാമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.