ദില്ലി: രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ വിപണിയിലിറക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യന്‍ വിപണിയിലെത്തുക. വില കുറയ്ക്കാന്‍ കേന്ദ്രം നേരത്തെ എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി.
അന്താരാഷ്ട്ര വിപണിയിലെ വമ്പന്‍ ഊര്‍ജ ഉപഭോക്താക്കളായ അമേരിക്ക, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഇന്ത്യയുടെ തീരുമാനം. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
അതേസമയം അമേരിക്ക കഴിഞ്ഞ ആഴ്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് റിസർവിലുള്ള ക്രൂഡ് ഓയിൽ പുറത്തിറക്കാൻ ആവശ്യപ്പെട്ടിരുന്നു. ചൈനയോടും ജപ്പാനോടും ഇത്തരമൊരു ആവശ്യം അമേരിക്ക ഉന്നയിച്ചിരുന്നു. ഉൽപ്പാദനം മെച്ചപ്പെടുത്താനുള്ള കൺസ്യൂമർ രാജ്യങ്ങളുടെ നിരന്തര അഭ്യർത്ഥന ഒപെക് രാജ്യങ്ങൾ തുടർച്ചയായി നിരാകരിച്ചതാണ് ഇത്തരമൊരു ആലോചനയ്ക്ക് അമേരിക്കയെ നയിച്ചത്.