എറണാകുളം: സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37,200 രൂപയായി.സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
ഓഗസ്റ്റിലെ അവസാന ദിവസമായ ഇന്നലെ ഒരു പവൻ സ്വർണത്തിന് 37,600 രൂപയായിരുന്നു. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. ഗ്രാമിന് 25 രൂപയും, പവന് 200 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.
38,520 രൂപയായിരുന്നു ഓഗസ്റ്റ് മാസത്തിൽ ഒരു പവൻ സ്വർണത്തിനുണ്ടായിരുന്ന ഏറ്റവും കൂടിയ വില. 13 മുതൽ 15 വരെ ഇത് മാറ്റമില്ലാതെ തുടർന്നു. ഗ്രാമിന് 4815 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ഇതിന് ശേഷം സ്വർണ വില തുടർച്ചയായി ഇടിയാൻ ആരംഭിക്കുകയായിരുന്നു.
സെപ്തംബറിൽ അമേരിക്കൻ കേന്ദ്രബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന ആശങ്കയും, ഡോളറിന്റെ മൂല്യം വർദ്ധിച്ചതുമാണ് സ്വർണ വില ഇടിയാൻ കാരണമായത്. ഇതിന് പുറമേ രാജ്യത്ത് ഇറക്കുമതി സ്വർണത്തിന്റെ തീരുവ വർദ്ധിച്ചതും കാരണമായി. അടുത്തിടെ സ്വർണ വില സംബന്ധിച്ച് വ്യാപാരികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതും കേരളത്തിലെ സ്വർണ വിലയിൽ ഇടിവ് ഉണ്ടാകാൻ കാരണമായി.