ദില്ലി : പതിനാറുകാരിയെ വെടിവെച്ച് പരിക്കേൽപ്പിച്ചയാളെ ഡൽഹി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
ഒളിവിലായിരുന്ന പ്രതി അമാനത്ത് അലി എന്ന അർമാൻ ആണ് പിടിയിലായത് .
സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്
കഴിഞ്ഞ വ്യാഴാഴ്ച്ച ഡൽഹിയിലെ സംഗം വിഹാർ മേഖലയിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്ക് നേരെയാണ് വെടിയേറ്റത്.
പെൺകുട്ടി തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാൽ താൻ അസ്വസ്ഥനായെന്നും തുടർന്ന് കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ പോലീസിനെ അറിയിച്ചു.
പ്രതി ബോബി, പവൻ എന്നീ രണ്ട് പേരുമായി ബന്ധപ്പെടുകയും മൂവരും പെൺകുട്ടിയെ പിന്തുടരുകയും ചെയ്തു. അതിന് ശേഷമാണ് പെൺകുട്ടിയ്ക്ക് നേരെ വേടി വെച്ചത്. തോളിൽ വെടിയേറ്റ പെൺകുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്..
രണ്ട് നാടൻ പിസ്റ്റളുകൾ, മൂന്ന് ലൈവ് കാട്രിഡ്ജുകൾ, വെടിയുതിർത്ത ഒഴിഞ്ഞ കാട്രിഡ്ജ് എന്നിവയും പോലീസ് കണ്ടെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.