പത്തനംത്തിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ്പരാതി. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. അതേസമയം ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചിട്ടുണ്ട്
നേരത്തെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് ടി എൻ പ്രതാപൻ എംപിയുടെ പരാതി. സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്.16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പ്രസംഗം പ്രിൻറ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ചെലവഴിച്ചത്. അതിനാൽ തന്നെ, മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.