കൊച്ചി: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ലഭിച്ച തുക സ്വകാര്യ ബാങ്കുകളില്‍ ഡെപ്പോസിറ്റാക്കി സംസ്ഥാന സര്‍ക്കാര്‍. 2,324 കോടി രൂപയാണ് ഫെഡറല്‍ ബാങ്ക്, യെസ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ ട്രഷറി എന്നിവിടങ്ങളിലായി ഡെപ്പോസിറ്റ് ചെയ്തിട്ടുള്ളത്. 4,332 കോടി രൂപ ആകെ ലഭിച്ചതില്‍ നിന്നും 2,008 കോടി രൂപ മാത്രമാണ് ചിലവാക്കിയത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍.
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ പല സ്ഥലങ്ങളിലും പുനര്‍നിര്‍മ്മാണം നടന്നിട്ടില്ലെന്നിരിക്കെയാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ കോടികള്‍ സ്വകാര്യ ബാങ്കുകളിലും ട്രഷറിയിലുമായി സര്‍ക്കാര്‍ നിക്ഷേപിച്ചത്. നൂറ് കണക്കിനാളുകള്‍ നഷ്ടപരിഹാരം തേടി കളക്ട്രേറ്റുകളില്‍ ഇപ്പോഴും കയറിയിറങ്ങുകയാണ്. ഹൈക്കോടതിയിലടക്കം പ്രളയ സഹായം കിട്ടാത്തവരുടെ കേസുകള്‍ നടന്നു വരുന്നുണ്ട്. ഇവ പരിഹരിക്കാന്‍ ശ്രമിക്കാതെയാണ് ബാങ്ക് നിക്ഷേപം തകൃതിയായി നടക്കുന്നത്.
അതേസമയം ഇതുവരെ ചിലവഴിച്ച 2,008 കോടി എന്തിനൊക്കെ വിനിയോഗിച്ചുവെന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കേന്ദ്രം നല്‍കിയ വിഹിതമായ 1,400 കോടി കേരളം ഇനിയും ചിലവാക്കിയില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ആരോപിച്ചിരുന്നു. നിലവില്‍ 52 കോടി രൂപ കൂടി കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുണ്ട്.