Friday, May 17, 2024
spot_img

പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അമ്മയ്‌ക്കെതിരെ മുത്തശ്ശിയും മാതൃസഹോദരിയും രംഗത്ത്

പാലക്കാട്: പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിക്കും കുട്ടിയുടെ അമ്മക്കുമെതിരെ കുട്ടിയുടെ സംരക്ഷണചുമതലയുളള മുത്തശ്ശിയും മാതൃസഹോദരിയും രംഗത്ത്. അമ്മയുടെ സാന്നിധ്യത്തിലാണ് മൊഴിമാറ്റാന്‍ കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയതെന്നും നേരത്തെയും സമാന കൃത്യങ്ങൾ ഉണ്ടായെന്നും മുത്തശ്ശി പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയെ പ്രതിയടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് തട്ടിക്കൊണ്ടുപോയത്.

കേസിൽ വിചാരണ നടക്കാനിരിക്കെയാണ് പെണ്‍കുട്ടിയെ പ്രതിയുടെ നേതൃത്വത്തില്‍ മൊഴിമാറ്റാനായി തട്ടിക്കൊണ്ടുപോയതെന്നാണ് മുത്തശ്ശിയും മാതൃസഹോദരിയും പറയുന്നത്. ഇതേദിവസം വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരേയും മര്‍ദ്ദിച്ചാണ് സംഘം അതിജീവിതയെ കടത്തിക്കൊണ്ടുപോയത്. കുട്ടി അമ്മക്കൊപ്പം ഉണ്ടെന്നാണ് കരുതുന്നതെന്നും മൊഴിമാറ്റുക മാത്രമാണ് പ്രതിയുടെ ലക്ഷ്യമെന്നും മുത്തശ്ശി പറയുന്നു. നേരത്തെയും സമാനരീതിയിലുളള ശ്രമങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. മൊഴി മാറ്റാന്‍ കുട്ടിയെ ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ടെന്നും മുത്തശ്ശി പറഞ്ഞു.

പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും കുട്ടിയുടെ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ സ്വച്ച്ഡ് ഓഫ് ആണെന്നും അന്വേഷണസംഘം വ്യക്തമാക്കി .

Related Articles

Latest Articles