Saturday, September 19, 2026

മഹാത്മാ ഗാന്ധിയുടെ ചെറുമകൾ നടത്തിയത് കോടികളുടെ സാമ്പത്തിക തട്ടിപ്പ്! ഏഴുവർഷത്തെ കഠിന തടവിന് ശിക്ഷിച്ച് ദക്ഷിണാഫ്രിക്കൻ കോടതി; തട്ടിപ്പിനിരയായതും ഇന്ത്യൻ വംശജനെന്ന് സൂചന

മഹാത്മാ ഗാന്ധിയുടെ ചെറുമകൾ ആശിഷ് ലതാ രംഗോബിന് ഏഴുവർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ച് ദക്ഷിണാഫ്രിക്കൻ കോടതി. വ്യാജ രേഖകൾ ഉണ്ടാക്കി 3.22 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. 56 കാരിയായ ലതാ രംഗോബിനെ ടർബൻ സ്പെഷ്യലൈസ്‌ഡ്‌ കൊമേർഷ്യൽ ക്രൈം കോടതിയാണ് ശിക്ഷ വിധിച്ചത്. എസ് ആർ മഹാരാജ് എന്ന വ്യവസായിയെ വഞ്ചിച്ചു എന്നതാണ് കേസ്.

ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ ഹെൽത്ത് കെയർ കമ്പനിയായ നെറ്റ് കെയറിനുവേണ്ടി വേണ്ടി മൂന്ന് കണ്ടെയ്‌നർ ലിനൻ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തെന്നും ഈ ഇടപാടിനാവശ്യമായ ഇറക്കുമതി തീരുവയും കസ്റ്റംസ് ക്ലിയറൻസിനുമായി 6.2 മില്യൺ റാൻഡ് മഹാരാജിന്റെ കമ്പനിയായ ന്യൂ ആഫ്രിക്ക അലയൻസ് ഡിസ്ട്രിബ്യുട്ടേഴ്സിൽ നിന്നും ലതാ രംഗോബിൻ 2015 ൽ കൈപ്പറ്റിയിരുന്നു. എന്നാൽ തുക മടക്കി നൽകിയില്ല. ഇറക്കുമതി ഇടപാടിന് തെളിവായി മഹാരാജിന് നൽകിയിരുന്ന രേഖകൾ പിന്നീട് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.

പണം വാങ്ങാനായി ഹാജരാക്കിയ പർച്ചേയ്‌സ് ഓർഡറും, ഇൻവോയ്‌സും, നെറ്റ് കെയർ ഗ്രൂപ്പിൽ നിന്നുള്ള ഡെലിവറി നോട്ടും വ്യാജമായി നിർമ്മിച്ചവയായിരുന്നു. നെറ്റ് കെയർ തുക ഒടുക്കിയതായി തെളിയിക്കുന്ന വ്യാജ ബാങ്ക് രേഖകളും ലതാ രംഗോബിൻ സമർപ്പിച്ചിരുന്നു. ലതയുടെ കുടുംബ പശ്ചാത്തലം നോക്കിയും ഇറക്കുമതി ഇടപാടിൽ ലാഭം പ്രതീക്ഷിച്ചുമാണ് മഹാരാജ് പണം നൽകിയത്. എന്നാൽ അങ്ങനെയൊരു ഇറക്കുമതി ഇടപാട് പോലും നടന്നിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ലാഭമോ മുടക്കുമുതലോ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് മഹാരാജ് ലത രംഗോബിനെതിരെ പരാതി നൽകിയത്.

മഹാത്മാ ഗാന്ധിയുടെ രണ്ടാമത്തെ മകനായ മണിലാൽ ഗാന്ധിയുടെ മകൾ ഇളാ ഗാന്ധിയുടെ മകളാണ് അമ്പത്താറുകാരിയായ ആശിഷ് ലതാ രംഗോബിൻ. മണിലാൽ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഇളാ ഗാന്ധി പ്രശസ്‌തയായ സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകയും മുൻ ദക്ഷിണാഫ്രിക്കൻ പാർലമെന്റംഗവുമാണ്‌.

Related Articles

Latest Articles